Thursday, October 3, 2013

ഓര്‍മയുടെ അടയാളങ്ങള്‍

 പ്രാദേശിക ബ്യൂറോകളില്‍ നിന്ന് ബസ് മാര്‍ഗമാണ് ജില്ലാ ബ്യൂറോയിലേക്ക് വൈകീട്ട് വാര്‍ത്തകളുടെ കവര്‍ അയക്കാറ്.കവര്‍ ബസിലേല്‍പ്പിച്ച് നമ്പറും സമയവും ബ്യൂറോയില്‍ വിളിച്ചു പറയും.ഞാന്‍ മഞ്ചേരി സബ് ബ്യൂറോയില്‍.ജോബിന്‍ മലപ്പുറം ജില്ലാ ബ്യൂറോയില്‍.ബസില്‍ കവര്‍ അയച്ചു.ജില്ലാ ബ്യൂറോയിലേക്ക് വിളിച്ചു.ഉഴപ്പന്‍ മട്ടിലുള്ള ‘ഹലോ’കേട്ടപ്പോള്‍ മനസിലായി ജോബിനാണെന്ന്.ഞാന്‍ ബസ് എത്തുന്ന സമയം പറഞ്ഞു.ശരിയെന്ന് അലസന്‍ മട്ടില്‍ പറഞ്ഞ് ജോബിന്‍ വെച്ചു.ഞാന്‍ വീണ്ടും വിളിച്ചു.ബസ് നമ്പര്‍ അറിയണ്ടേടാ..എന്ന് പറഞ്ഞ് നമ്പറും കൈമാറി.സ്വതസിദ്ധമായ ശ്രദ്ധക്കുറവുകൊണ്ട് ഒട്ടേറെ അബദ്ധങ്ങള്‍ ജോബിന് പറ്റിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പേടിച്ച പോലെ സംഭവിച്ചു.രാത്രി എട്ടരയോടെ ജോബിന്‍െറ ഫോണത്തെി, കവര്‍ മിസായി.വായിലുള്ള തെറി മുഴുവന്‍ പറഞ്ഞ് അവനോട് ചോദിച്ചു.ഞാന്‍ നമ്പറും സമയവും പറഞ്ഞിരുന്നില്ളേ..‘‘കവറെടുക്കുന്നവന്‍ ലീവായി.ഞാന്‍ ബസ് സ്റ്റോപ്പില്‍ പോയി നിന്നു; നമ്പറും ബസിന്‍െറ പേരും ഓര്‍മയുണ്ടായില്ല’’..ജോബിന്‍െറ മറുപടി..വീണ്ടും ഒരു ഡോസ് ചീത്ത കൂടി കൊടുത്ത് ഞാന്‍ ഫോണ്‍വെച്ചു.ഫോണ്‍ വെച്ച് ജോബിന്‍െറ ഡയലോഗ് ‘ഇതാണ് മനുഷ്യന്മാര്‍ക്ക് ഉപകാരം ചെയ്യാന്‍ പാടില്ളെന്ന് പറയണത്’(ഇത് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന  ഋജു പറഞ്ഞു തന്നതാണ്)..ഈ ഡയലോഗ് വളരെ നാള്‍ ബ്യൂറോയില്‍ ഹിറ്റായിരുന്നു.
ഇതുപോലെയായിരുന്നു മലപ്പുറത്തെ ജോബിന്‍െറ കാര്യങ്ങള്‍.ഞങ്ങള്‍ ജോബിന്‍ ഫലിതങ്ങള്‍ എന്ന പുസ്തകമെഴുതിയാലോ എന്ന് തമാശക്ക് പറഞ്ഞിരുന്ന ദിനങ്ങള്‍.എന്നും ഉണ്ടാക്കി വെക്കും ജോബിന്‍ ഓരോ ഫലിതങ്ങള് .
മലപ്പുറം ബ്യൂറോയിലെ മനംമടുത്ത ദിവസങ്ങളിലായിരുന്നു ട്രെയിനിയായി ജോബിന്‍ എത്തിയത്. ബ്യൂറോ ചീഫിന് തട്ടിക്കളിക്കാന്‍ പുതിയ ഇര കൂടിയത്തെിയെന്ന് ഞങ്ങള്‍ തമാശ പറഞ്ഞു.അച്ചിട്ടപോലെയായി കാര്യങ്ങള്‍.ജോബിന്‍ സ്വതസിദ്ധമായ അശ്രദ്ധയില്‍ ദിവസവും ക്വിന്‍റല്‍ കണക്കിന് തെറി വാങ്ങി വെച്ചു. വേറൊരാളാണെങ്കില്‍ ജോലി ഇട്ട് പോകുമായിരുന്നു.പക്ഷേ ജോബിന്‍ പിടിച്ചു നിന്ന സാഹചര്യം പിന്നീടാണ് എനിക്കു മനസിലാകുന്നത്.
ജോബിന്‍െറ  കോട്ടയം ഭാഷ മലപ്പുറത്തെ പ്രാദേശിക ലേഖകന്‍മാര്‍ക്ക് പുതുമയായിരുന്നു.പശുക്കുട്ടിയെ മലപ്പുറത്തിന്‍െറ ചൊല്ലലിന് അപരിചിതമായ ‘കിടാരിയെന്ന് മാറ്റിയെഴുതിയപ്പോള്‍  ‘കിടാരി ജോബിനായി’;പ്രാദേശിക ലേഖകന്‍മാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു .ജോബിന്‍െറ പ്രിയപ്പെട്ട അധ്യാപകനായ പി.ജെ ജെയിംസിന്‍െറ ‘ആഗോളീകരണത്തിന്‍െറ ധനതത്വശാസ്ത്ര’ം  പലപ്പോഴും  സ്ഥിരം വിഷയമായിരുന്നു.
മലപ്പുറം വിട്ട് കൊച്ചി ബ്യൂറോയില്‍ ഞാനത്തെിയപ്പോള്‍ ഡെസ്കില്‍ ജോബിനുണ്ടായിരുന്നു. അധികം തടിയില്ലാതിരുന്ന ജോബിന്‍ തടി കൂടി അല്‍പം വയറുമൊക്കെയായിരുന്നു. ഇന്‍ ചെയ്യുമ്പോള്‍ കാണത്തക്ക രീതിയിലുള്ള വയറ്.പിന്നെ ഊശാന്‍ താടിയും.
എനിക്ക് രാത്രിജോലിയുള്ള ദിവസങ്ങളില്‍ ജോബിന്‍ താമസിച്ചിരുന്ന വീട്ടില്‍ ഞാനത്തെും.ഉടുമുണ്ട് തലയില്‍കൂടി പുതച്ചുറങ്ങുന്നുണ്ടാവും അവന്‍.കുലുക്കിക്കുലുക്കി അവനെ എഴുന്നേല്‍പ്പിച്ച് ഞങ്ങള്‍ കൊച്ചി കറങ്ങാനിറങ്ങും. ഫോര്‍ട്ട് കൊച്ചി,ഐലന്‍റ്..അങ്ങനെ എത്ര സ്ഥലങ്ങള്‍.ഒരു ദിവസം കൊച്ചിയിലെ ജൈനക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തുകാര്‍ തടഞ്ഞു നിറുത്തി ക്രോസ് വിസ്താരം നടത്തിയതില്‍ നിന്ന് കഷ്ടിച്ച് തടിതപ്പുകയായിരുന്നു.
അന്നുതന്നെ ഏതെങ്കിലും സിനിമയും കണ്ടിരിക്കും. അവന്‍ വീട്ടിലെ  അവസ്ഥയെക്കുറിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ല. സാമ്പത്തിക പ്രയാസമുണ്ടായിരുന്നു എന്നറിയാമെന്ന് മാത്രം.ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വേറെ കുറേ വിഷയമുണ്ടായിരന്നു....അവന്‍ പിരിയുന്നതിന് മുമ്പിലെ ആഴ്ച കൊച്ചി ടൗണ്‍ഹാളില്‍ കെ.യു.ഡബ്ളു.ജെ-കെ.എന്‍.ഇ.എഫ് സമ്മേളനത്തിലത്തെിയപ്പോള്‍ അവനെ ഞങ്ങളുടെ നാടന്‍ മുറുക്കാന്‍ കടയിലേക്ക് ഞാന്‍ ക്ഷണിച്ചു.കുറച്ചുകഴിയട്ടേ എന്ന് അവന്‍ പറഞ്ഞു.പിന്നെ ഞാന്‍ തിരിച്ചുപോകാന്‍ ബസില്‍കയറിയപ്പോഴാണ് അവന്‍െറ വിളി വരുന്നത്‘ വരുന്നില്ളേ...’ഞാന്‍ പറഞ്ഞു; ‘ഇപ്പോഴില്ല.’..
പിന്നീട് കാണുന്നത് മരിച്ചതിന് ശേഷം വീട്ടില്‍ വെള്ളയില്‍ ശാന്തമായി ഉറങ്ങുന്ന ജോബിനെയാണ്. അന്നവര്‍ ഉടുമുണ്ടുപുതച്ചിരുന്നില്ല. പതിവ് ശാന്തതയോടെ അവന്‍.ഇടക്ക്  ലഭിച്ച ചെറിയ സഹായം കൊണ്ട് കെട്ടിപ്പൊക്കിയ സിമന്‍റ് കട്ടകൊണ്ടുണ്ടാക്കിയ ഒരു ഭാഗം പുതുക്കിപ്പണിത വീട്,  ജോബിന്‍െറ അടയാളം.


 പി.പി പ്രശാന്ത്


No comments:

Post a Comment