Sunday, September 22, 2013

‘മച്ചാ’ എന്ന വിളി

    പഠനത്തിനിടെ എത്രയോ സുഹൃത്തുക്കളുണ്ടായി. ആ ബന്ധങ്ങള്‍ പലതും പുഷ്പിച്ച ശേഷം ഉണങ്ങിക്കരിഞ്ഞു. എന്നാല്‍ ചില ബന്ധങ്ങള്‍ നിലനിന്നുകൊണ്ടേയിരിക്കും. പകുതിയിലധികം സുഹൃത്തുക്കളേയും ഇതിനിടെ  മറന്നിരിക്കും. ഇതില്‍ നിന്നു വ്യത്യസ്തനാവുകയായിരുന്നു പാലയിലെ രാമപുരത്തുകാരന്‍ ജോബിന്‍ അഗസ്റ്റിന്‍ എന്ന എന്‍്റെ പ്രിയ കൂട്ടുകാരന്‍. രണ്ടു വര്‍ഷമേ ഞാനും ജോബിനും ഒരുമിച്ചു പഠിച്ചിട്ടുള്ളൂ. പക്ഷേ ആ ബന്ധം അവന്‍്റെ മരണം അവന്‍ തുടര്‍ന്നു. ഞാന്‍ വിളിക്കാന്‍ മറന്നാലും അവന്‍ തിരിച്ചുവിളിക്കും. വിളിക്കാത്തതിനാല്‍ അവന്‍ സ്നേഹത്തോടെ ശകാരിക്കും. ശകാരത്തിനു കോട്ടയം മോഡലിന്‍്റെ വീറുണ്ടാവും എന്നു മാത്രം. ജോബിന്‍ ഇത്രമാത്രം സ്നേഹസമ്പന്നനായിരുന്നുവോ എന്നു മരണത്തോടെയാണു  മനസിലാകുന്നത്. മരണശേഷമാണല്ളോ നാം എല്ലാവരേയും പുകഴ്ത്തുന്നത്. എന്നാല്‍ സുഹൃദ്ബന്ധം പാറക്കെട്ടുകളിലൊളിക്കുന്ന സമയത്തും ജോബിന്‍്റെ പെരുമാറ്റം എപ്പോഴും കൂടുതല്‍ അടുപ്പത്തിനു വേണ്ടിയുള്ളതായിരുന്നു. എം.ജി. യുണിവേഴ്സിറ്റിയ്ക്കു കീഴില്‍ മാന്നാനത്തുള്ള സ്കൂള്‍ ഓഫ് കമ്മ്യണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ആദ്യമായി പരിചയപ്പെടുന്നതും ഈ രാമപുരത്തുകാരനോടാണ്. എന്‍്റെ നാട്ടിലും ഒരു രാമപുരമുണ്ടെന്നു ഞാനവനോടു പറഞ്ഞു. പിന്നെയവന്‍ എന്‍്റെ നാടിനെക്കുറിച്ചന്വേഷിച്ചു. വീട്ടുകാരെക്കുറിച്ച്. പക്ഷേ അവന്‍ ചോദിച്ചതു പോലെ എനിക്കു തിരിച്ചുചോദിക്കാനുമായില്ല. ചോദിക്കാത്തതു ഭാഗ്യമെന്നു പിന്നീടെനിക്കു തോന്നി. ഇല്ലായ്മയില്‍ നിന്നത്തെി അവന്‍്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ജോബിന്‍. പിന്നീടൊരിക്കല്‍ ഞാന്‍ ചോദിക്കാതെ അവന്‍ വീട്ടിലെ കാര്യങ്ങള്‍ എന്നോടു തന്നെ പറഞ്ഞു. കുടുംബങ്ങളെക്കുറിച്ച്... നാടിനെക്കുറിച്ച്. കഷ്ടപ്പാടുകളെക്കുറിച്ച്... 
ക്ളാസ് കഴിഞ്ഞാല്‍ നേരെ മാന്നാനം വഴി പാലയിലേക്കൊരു വണ്ടിയുണ്ട്. അതിലവന്‍ നേരെ വീട്ടിലേക്ക്. ചിലപ്പോള്‍ ഞാന്‍ അവനെ പിടിച്ചു നിര്‍ത്തും. ഇന്നൊരു ദിവസം നീ എന്‍്റെ കൂടെ നില്‍ക്ക്. അങ്ങനെ ചില ആഴ്ചകളില്‍ ഒരു ദിവസം ജോബിന്‍ എന്‍്റെ കൂടെ മാന്നാനത്തുള്ള വാടകവീട്ടില്‍ കഴിയും. ഭക്ഷണമെല്ലാം കഴിച്ച് പിന്നീട് ‘മച്ചാ’ എന്നൊരു വിളിയുണ്ടാകും. ഭക്ഷണമെല്ലാം നന്നായി എന്നു പറയും. നീ എന്നെ കളിയാക്കരുതെന്നു ഞാന്‍ പറയും. കാരണം മാന്നാനത്തു നിന്നു പഠിക്കുന്ന എനിക്ക് ഉപ്പുമാവും ചോറും സാമ്പാറുമാണ് ആകെയുണ്ടാക്കാനറിയുന്നത്. ഇതു കഴിച്ചതിനുള്ള സന്തോഷത്തിലാണ് അവന്‍്റെ മച്ചാ വിളി. എന്തുമായും പൊരുത്തപ്പെടാന്‍ അവന്‍ പഠിക്കുകയും ചെയ്തിരുന്നു. 
ബാഗും പുസ്തകവും ഉപയോഗിക്കുന്നത് അന്നു ജോബിന്‍്റെ ശൈലിയായിരുന്നില്ല. കോളജ് മോഡലില്‍ ഫയല്‍ തന്നെയായിരുന്നു രീതി. കുഞ്ഞുകുഞ്ഞക്ഷരമായാണ് എഴൂത്തെന്നതിനാല്‍ വായിച്ചെടുക്കാന്‍ പ്രയാസമാണ്. എന്നാല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലത്തെി എത്രയോ വിവരങ്ങള്‍ എഴുതി അവന്‍ ഈ ഫയലിലാക്കിയിട്ടുണ്ട്. കുന്നിന്‍മുകളിലുള്ള എം.ജി. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ എത്തുംനേരം പണി കഴിഞ്ഞിട്ടുണ്ടാവും. നേരെയുള്ള കയറ്റമായതിനാല്‍ കിതച്ചിട്ടുണ്ടാവും. ജോയ് ചേട്ടന്‍്റെ ചായക്കടയാണ് അപ്പോള്‍ ശരണം. അവിടെയിരുന്നു ചായക്കു ശേഷം ഞങ്ങള്‍ ലൈബ്രറിയിലേക്ക്. അഞ്ചു മണിയോടെയാണു അവന്‍ പിന്നീടു വീട്ടിലേക്കു തിരിക്കുന്നത്. 
നല്ല രസികന്‍ കൂടിയായിരുന്നു ജോബിന്‍. അവന്‍്റെ ട്രേഡ് മാര്‍ക്ക് തന്നെ ‘മച്ചാ’ വിളിയാണ്. എന്‍്റെ ബാച്ചിലുള്ളവരേക്കാള്‍ ഏറെ സീനിയേഴ്സില്‍ ചിലര്‍ ജോബിനെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. അവന്‍്റെ മിതത്വത്തിലുള്ള സ്വഭാവവും സ്നേഹത്തോടെയുള്ള മച്ചാവിളിയുമാവാം ഇതിന്‍്റെ കാരണമെന്നു തോന്നുന്നു. 
രണ്ടു വര്‍ഷം കഴിഞ്ഞതോടെ മാന്നാനത്തെ പഠനവും കഴിഞ്ഞു. ഞാന്‍ മംഗളത്തില്‍ റിപ്പോര്‍ട്ടറായി. ഒരു ജോലിയുടെ കാര്യം അവന്‍ എന്നോടു പറയും. പിന്നീടവന്‍ മാധ്യമത്തിലത്തെി. പത്രപ്രവര്‍ത്തന മേഖലയിലും ഞങ്ങള്‍ ഒപ്പമായി. ഞങ്ങള്‍ ഇരുവരും മലപ്പുറത്തത്തെി.  ഇവിടെയും ഞങ്ങള്‍ ഒരുമിച്ചുനിന്നു. അവന്‍ മാധ്യമത്തിലും ഞാന്‍ മംഗളത്തിലുമായിരുന്നുവെങ്കിലും പഴയ സുഹൃത്ബന്ധം ഉണ്ടായിരുന്നതിനാല്‍ എന്നോടു തന്നെയായിരുന്നു അടുപ്പം. പിന്നീടവനു എറണാകുളത്തേക്കു സ്ഥലം മാറ്റമായി. 
ഒരു ദിവസമാണു മാന്നാനത്ത് ഒപ്പം പടിച്ച എന്‍്റെ ക്ളാസിലെ സുഹൃത്തുക്കളാരോ വിളിക്കുന്നു. ജോബിന് എന്തെങ്കിലും പറ്റിയോ. ഒറ്റവാക്കില്‍ ഞാന്‍ പറഞ്ഞു. എനിക്കറിയില്ലല്ളോ എന്ന്. അവന്‍ ഇപ്പോള്‍ മലപ്പുറത്തു നിന്നു മാറിയെന്നും ഞാന്‍ പറഞ്ഞു. വീണ്ടും സുഹൃത്തുക്കള്‍ എന്നെ വിളിച്ചു. ജോബിന് എന്താടെ പറ്റിയെന്ന് ചോദിച്ചു. എന്തോ ഉണ്ടെന്നു തോന്നിയതോടെയാണ് ഞാനവരോടു തിരിച്ചു ചോദിച്ചത്. അപകടത്തില്‍ പെട്ടിരിക്കുന്നുവെന്നാരോ പറഞ്ഞു. ഒടുവില്‍ സുഹൃത്തുക്കള്‍ തന്നെ വിളിച്ചു പറഞ്ഞു. ജോബിന്‍ മരിച്ചിരിക്കുന്നുവെന്ന്.  വിശ്വസിക്കാനായിരുന്നില്ല അത്. സ്വപ്നങ്ങളുണ്ടായിരുന്ന അവന്‍ ദൈവനിശ്ചയത്തില്‍ നേരത്തെ ഞങ്ങളോടു വിടപറഞ്ഞു. പക്ഷേ ഇന്നും അവന്‍ ഒപ്പമുണ്ടെന്നു തോന്നുന്നു. ഒരു നല്ല സുഹൃത്തിനെ പോലെ. ആ മച്ചാ വിളി ഇന്നും കേള്‍ക്കുന്നുണ്ടെന്നു തോന്നും.

ശിഹാബുദീന്‍ കൊടശേരി, മംഗളം മലപ്പുറം

No comments:

Post a Comment