Sunday, September 22, 2013

രാമപുരം കമ്പനി

ളാലം പാലത്തിനടിയിലൂടെ പതഞ്ഞൊഴുകുന്ന മീനച്ചിലാറും അതിന് സമാനമായ രാമപുരം ഷാപ്പിലെ ഈച്ച ചത്തുപൊങ്ങിക്കിടക്കുന്ന മുന്തിരിക്കള്ളുമായിരുന്നു ഞങ്ങളുടെ ആദ്യ ചര്‍ച്ചാവിഷയം. ഹൈറേഞ്ചിലേക്ക് കുടിയേറിയെങ്കിലും മീനച്ചിലാറിന്‍െറ തീരത്തെ പൂര്‍വികസ്മൃതികള്‍ മനസ്സിലുള്ളതുകൊണ്ടാകാം ‘എന്നാടാവ്വേ’ എന്ന രാമപുരംകാരന്‍െറ വിളിയില്‍ ഞാന്‍ സാഹോദര്യം ദര്‍ശിച്ചത്.
 കൊച്ചിയിലെ മഞ്ഞച്ചുവരുകളുള്ള ക്വാര്‍ട്ടേഴ്സിലിരുന്ന് ജീവിതത്തിന്‍െറ നിരര്‍ഥകതയെപ്പറ്റി അവന്‍ വാചാലനാകുമ്പോള്‍ മനുഷ്യന്‍ സ്വതന്ത്രനാകാന്‍ ശപിക്കപ്പെട്ടിരിക്കുന്നു എന്ന സാര്‍ത്രിയന്‍ തത്ത്വചിന്ത ഞങ്ങള്‍ പങ്കുവെച്ചു. മനുഷ്യന്‍െറ നന്മകാണാത്ത മതമേധാവികളെ ഞങ്ങള്‍ തെറിപറഞ്ഞു രസിച്ചു. കീറിയ ബഡ്ഷീറ്റ് വിരിച്ച മത്തെയുടെ മൂലയില്‍ അവന്‍ എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങള്‍ സൂക്ഷിച്ചു. ഇംഗ്ളീഷ് ഭാഷയും ലോകവിജ്ഞാനവും അവന്‍െറ സ്വപ്നങ്ങളായിരുന്നെന്ന് പിന്നീട് ഞാനറിഞ്ഞു.
ഡസ്കിലെ രാത്രിപ്പണിക്കുശേഷം പുലര്‍ച്ചെ മയങ്ങി ഉച്ചയോടെ കിടക്കവിട്ടെഴുന്നേല്‍ക്കുന്ന പതിവ് ദിനചര്യകള്‍ക്കപ്പുറം യാത്രകളെ അവന്‍ സ്നേഹിച്ചു. ഞാന്‍ ഫറോക്ക് സബ് ബ്യൂറോയില്‍ ട്രെയിനി ലേഖകനായി ജോലിചെയ്യുമ്പോള്‍ മലപ്പുറം ബ്യൂറോയില്‍ നിന്ന് രണ്ടുദിവസം അവധിയെടുത്ത് അവനത്തെിയിരുന്നു. വര്‍ഗീയകലാപത്തിന്‍െറ കാര്‍മേഘം മൂടിയ മാറാട് കടപ്പുറം കാണാനായിരുന്നു ആ യാത്ര. വൈകുന്നേരത്തോടെ മാറാടത്തെിയ ഞങ്ങളെ സ്വീകരിക്കാന്‍ വീടുകള്‍ക്ക് മുന്നിലും പിന്നിലുമായി നിരവധി കണ്ണുകളുണ്ടായിരുന്നു. തെല്ളൊരു പേടിയോടെയാണെങ്കിലുംമുന്നോട്ടുപോയ ഞങ്ങളുടെ മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് ഞങ്ങളെ വേട്ടയാടിയ കണ്ണുകളുടെ ഉടമസ്ഥര്‍ വളയിട്ട കൈകളുമായത്തെി. പക്ഷേ, അവരുടെ ശബ്ദത്തിന് ചെമ്മീനിലെ കറുത്തമ്മയുടെ ശബ്ദമാധുര്യമല്ല ഉണ്ടായിരുന്നത്. ഈ കവറിലെന്താ (ഞങ്ങളുടെ ഭാഷയില്‍ അത് ‘കൂട്’ ആയിരുന്നു) എന്ന ചോദ്യത്തിന് മറുപടിയായി അതിന്‍െറയുള്ളില്‍നിന്ന് ഷര്‍ട്ടും ജട്ടിയും തോര്‍ത്തും ജോബിന്‍ എടുത്തുകാണിച്ചു. ഒരുവിധം രക്ഷപ്പെട്ട ഞങ്ങള്‍ രാത്രി ‘പോത്തന്‍വാവ’ സിനിമ കണ്ടശേഷം എന്‍െറ ലോഡ്ജ് മുറി പൂകി.
ജോബിന്‍െറ യാത്രകള്‍ പിന്നെയുമുണ്ടായി. ഞാന്‍ കണ്ണൂരിലായിരിക്കുമ്പോള്‍ ഒരു പാതിരാത്രി അവന്‍ വന്നു. ഓഫിസിലത്തെി ഡസ്കിലെ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി എന്‍െറ മുറിയില്‍. പിറ്റേദിവസം പറശ്ശിനിക്കടവിലെ പാമ്പുകളെയും സ്വവര്‍ഗരതിക്കാര്‍ കൈയേറിയ കണ്ണൂര്‍കോട്ടയും കണ്ട് അവന്‍ തിരിച്ചുപോയി. ഇതിനിടെ അവന്‍ അട്ടപ്പാടിയിലും ആലപ്പുഴയിലും പോയി. എന്നോടു പറയാതെ മറ്റു പലയിടത്തും.
ചവിട്ടുനാടകത്തിന് സാഹിത്യം രചിച്ച കൊച്ചിക്കാരന്‍െറ  മകനായ പ്രഫസറെത്തേടി അവന്‍ ഫാറൂഖ് കോളജിലത്തെി. ചവിട്ടുനാടകസാഹിത്യപ്രതിഭയെപ്പറ്റിയുള്ള അവന്‍െറ റൈറ്റപ്പ് പക്ഷേ, വാരാന്തക്കാരന്‍ ചവറ്റുകുട്ടയിലെറിഞ്ഞു. അതിന്‍െറ നിരാശ ഒരിക്കല്‍ അവന്‍ പ്രകടിപ്പിച്ചിരുന്നു. കഷ്ടപ്പെട്ട് സംഘടിപ്പിച്ച സ്റ്റോറിയുടെ ബൈലൈന്‍ വെട്ടിയ ശെയ്ത്താന്മാരുടെ കാര്യം അതിനുമുമ്പും അവന്‍ പറഞ്ഞിരുന്നു. സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഇതൊക്കെ സാധാരണയാണെന്ന് കരുതി ഞങ്ങള്‍ സമാധാനിച്ചു. കോട്ടയത്തെ സാധാരണ  തെറിയുടെ അകമ്പടിയോടെ ആ നിരാശകള്‍ അവന്‍ കാറ്റില്‍പറത്തി. ജീവിതത്തോടുള്ള അദമ്യമായ തൃഷ്ണയായിരിക്കും അവനെ അതിന് സഹായിച്ചിരിക്കുക. ഡസ്കിലെ വിരസജീവിതത്തിനിടയിലും അബ്ദു ആപ്പാഞ്ചിറയ്ക്കും രാജേഷ് എരുമേലിക്കും വാര്‍ത്തകള്‍ തെറ്റുകൂടാതെ എഴുതുന്നതെങ്ങനെ എന്ന് ടെലിഫോണ്‍ ക്ളാസെടുത്ത് അവന്‍ രസം കണ്ടത്തെി. ഉടായിപ്പ് റിവ്യൂ നടത്തുന്ന എന്നെയൊക്കെ പരിഹസിച്ച് അവന്‍ നെടുങ്കന്‍ പത്രവിലയിരുത്തലുകള്‍ നടത്തി.
ഞങ്ങളുടെ സഹപ്രവര്‍ത്തകനായ റിയാസിന്‍െറ മരണശേഷം അവന്‍െറ വീട് സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് തന്‍െറ ശൂന്യതാബോധത്തിന്‍െറ കാരണങ്ങള്‍ അവന്‍ പങ്കുവെച്ചത്. റിയാസിനെ ഉണര്‍ത്താനായി രാവിലെ കുലുക്കിവിളിച്ച ഉമ്മ അവന്‍െറ ചേതനയറ്റ ശരീരമാണ് കണ്ടത്. നമ്മളെയൊക്കെ വിളിക്കാനാരുമില്ല. രാത്രി ഡ്യൂട്ടിക്ക് വരാത്തതെന്തെന്ന് അന്വേഷിച്ചാരെങ്കിലും വരുമ്പോഴായിരിക്കും...
റിയാസിന്‍െറ വീട്ടില്‍ നിന്നിറങ്ങി പെരുമ്പാവൂരേക്ക് പോകുമ്പോള്‍ ബസിലിരുന്ന് റിയാസിന്‍െറ മരണവാര്‍ത്ത വന്ന പത്രത്തിന്‍െറ കട്ടിങ് അവന്‍ പഴ്സില്‍ നിന്നെടുത്ത് കാണിച്ചു. പെരുമ്പാവൂരുനിന്ന് ഞാന്‍ കട്ടപ്പന ബസിലും അവന്‍ കൂത്താട്ടുകുളം ബസിലും കയറി. കോവളം ഹവ്വാബീച്ച് കാണാനായി ഞാന്‍ ഉടന്‍ വരുന്നുണ്ട് -അവന്‍ പറഞ്ഞു. പിന്നെയവനെ കാണുന്നത് തുന്നിക്കൂട്ടിയ തലയുമായി ചില്ലുപേടകത്തിനുള്ളിലാണ്.
കഷ്ടപ്പാടിന്‍െറ ബാല്യമായിരുന്നോ അവന്‍െറ കരുത്ത്. അതുതന്നെയായിരിക്കും ഉയരാനുള്ള അവന്‍െറ തൃഷ്ണക്കും വളമായത്. കാര്‍ന്നോന്മാരടക്കമുള്ള രാമപുരത്തെ തന്‍െറ പതിവുകമ്പനിക്കാരോടൊപ്പം വീക്കെന്‍റ് ആഘോഷിക്കാന്‍ അവന്‍ കഷ്ടപ്പെട്ട് ഞായറാഴ്ച ഓഫ് സംഘടിപ്പിച്ചിരുന്നു. ഇത്തവണ രാമപുരം കമ്പനിയെയും ഞങ്ങളെയും പറ്റിച്ച് അവന്‍െറ യാത്ര തനിയെ ആയിരുന്നു.

ബിനീഷ് തോമസ്

No comments:

Post a Comment