Sunday, September 22, 2013

വല്ലാത്ത പഹയന്‍

പെങ്ങളുടെ മകളുടെ കല്യാണ തലേന്ന് രാത്രി, കൂടെ ജോലി ചെയ്തിരുന്ന എബി തോമസും ദല്‍ഹിയില്‍നിന്ന് ബെന്നയും ഫോണില്‍ വിളിക്കുമ്പോഴാണ് ് ജോബിന്‍ ബോധമില്ലാതെ  ആശുപത്രിയിലാണെന്ന വിവരം അറിയുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത സംഭവം.  കണ്ണുകള്‍ പലപ്പോഴുംനിറഞ്ഞൊഴുകി. കല്ല്യാണത്തില്‍ മുഴുകാന്‍ കഴിയാതെ ദുഃഖവുമായി മാധ്യമത്തിലെ പലരെയും വിളിച്ചു... ജോബിന്‍െറ വിവരങ്ങള്‍ അറിയാന്‍ തിടുക്കമായി... വല്ലാത്തൊരു ദിവസം...
മലപ്പുറം ബ്യൂറോയില്‍ കൂടെ ജോലി ചെയ്തിരുന്നവരില്‍ പ്രിയപ്പെട്ടവനായിരുന്നു ജോബിന്‍. നിഷ്കളങ്കവും എന്തുപറഞ്ഞാലും ഹൃദ്യമായ ചിരിയും വിരിയുന്ന ജോബിന്‍െറ മുഖം മറക്കാന്‍ കഴിയില്ല. പത്തു വര്‍ഷം മലപ്പുറം ബ്യൂറോയില്‍ ജോലി ചെയ്ത എനിക്ക്, ജോബിന്‍ എല്ലാവരില്‍നിന്നും വ്യത്യസ്തനായിരുന്നു. ഒരിക്കലും അവന്‍െറ സങ്കടങ്ങളും ആവലാതികളും പറയാറില്ല. അവന്‍െറ അമ്മയോടും ജ്യേഷ്ഠന്‍െറ ഭാര്യയോടും ഫോണില്‍ കുശലാന്വേഷണങ്ങള്‍ പറയുമ്പോള്‍ എന്‍െറ കാര്യങ്ങളും അവന്‍ അവരോട് പറയും. 
മലപ്പുറം ബ്യൂറോവിലെ സഹകരണം മറ്റ് ബ്യൂറോവില്‍ നിന്ന് വിഭിന്നമായിരുന്നു. റമദാനില്‍ 30 ദിവസവും നോമ്പുതുറക്ക് ഓരോരുത്തര്‍ ഭക്ഷണം കൊണ്ടുവരണമെന്ന തീരുമാനത്തോട് നല്ല സഹകരണവുമായി മുന്നോട്ടുവന്നവരില്‍ മുന്നിലായിരുന്നു ജോബിന്‍. അവന്‍െറ ഊഴം വരുമ്പോള്‍ കോട്ടയത്തുള്ള വീട്ടില്‍ നിന്ന് എട്ടുപേര്‍ക്കുള്ള ഭക്ഷണവുമായി അവന്‍ വരും. അവന്‍ എത്ര കഷ്ടപ്പെട്ടായിരുന്നു  നോമ്പുതുറയോട് സഹകരിച്ചത്; മറക്കാന്‍ പറ്റാത്ത ഒരോര്‍മയാണത്. സല്‍ക്കാരപ്രിയനായിരുന്നു ജോബിന്‍. നോമ്പുതുറകള്‍ രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ചു. 
പലപ്പോഴും വൈകുന്നേരങ്ങളില്‍ ചായ കുടിക്കാന്‍ ഒരുമിച്ചായിരുന്നു പോകാറ്. ഒന്നരാടം ഒരോരുത്തരായി പണം കൊടുക്കും. പല രസകരമായ സംഭവങ്ങളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ചായ കുടിച്ചുകഴിഞ്ഞ് ബ്യൂറോയില്‍ വന്ന് പരസ്പരം താമശയിലൂടെ കുടിച്ച ചായയുടെ കാഷ് സംബന്ധമായി പരസ്പരം കലഹിക്കും. എന്നാല്‍ അടുത്ത ദിവസവും ഞങ്ങള്‍ ഒരുമിച്ചായിരിക്കും ചായ കുടിക്കാന്‍ പോകാറ്. അതൊക്കെയും ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന്‍െറ ആഴമായിരുന്നു... 
വീട്ടിലെ കഷ്ടപ്പാടുകളോ വീടുസംബന്ധമായ കാഴ്ചപ്പാടുകളെപ്പറ്റിയോ ഒന്നും പറയാത്ത ജോബിന്‍, അമ്മയുടെ ദുഃഖത്തിലൂടെയാണ് കഷ്ടപ്പാടുകളുടെയും സങ്കടങ്ങളുടെയും ആഴക്കടലാണ് എന്ന് മനസ്സിലാകുന്നത്. ബ്യൂറോവില്‍ വന്നതിനുശേഷം ജോബിന് വലിയൊരു സൃഹൃത്ത് ബന്ധം തന്നെ മലപ്പുറത്തുണ്ടായിരുന്നു. ന്യൂസ് സംബന്ധമായി ഒട്ടേറെ തിളങ്ങിയ ജോബിന്‍ ഫോട്ടോ എടുക്കാനും മിടുക്കനായിരുന്നു. എന്‍െറ വീടുകൂടലില്‍ സജീവമായി പങ്കെടുത്ത ജോബിനോട് പഴയ വീട് വാങ്ങിയതിന്‍െറ പോരായ്മകള്‍ പറയുമ്പോള്‍ അവന്‍ എന്നോട് പറയും... ഇതിലും കഷ്ടപ്പെട്ടവരില്ളേ...? ഈ ചോദ്യം അവനിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വളരെ വൈകിയായാണ് ഞാന്‍ അറിഞ്ഞത്. അപ്പോഴേക്കും അവനെ കൊച്ചി മാധ്യമം എഡിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഈ എളിയ കൂട്ടുകാരന്‍െറ ചെറുപ്രായത്തിലുളള നിര്യാണത്തില്‍ തീരാനാകാത്തെ ദുഖമാണുളളത്. അവന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ആശിക്കുന്നു... 

അഹമ്മദ് കോയ ,ഡി.റ്റി.പി ,ഗള്‍ഫ് മാധ്യമം ,ദുബൈ

No comments:

Post a Comment